District News
ചെറുതോണി: കോടിക്കണക്കിന് രൂപയുടെ വിസ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ തട്ടിപ്പിനിരയായവരുടെ സഹായത്തോടെ ഇടുക്കി പോലീസ് പിടികൂടി. കോട്ടയം പുതുപ്പള്ളി സ്വദേശി പുളിക്കൽ റോയി ജോസഫിനെ (44) ആണ് ചെറുതോണിയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ലക്സംബർഗിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നായി കോടികൾ തട്ടിയെടുത്ത കേസിലാണ് നടപടി.
യൂറോപ്യൻ രാജ്യമായ ലക്സംബർഗിൽ ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ബേക്കറി ജോലി, പായ്ക്കിംഗ്, ഡ്രൈവിംഗ് തുടങ്ങിയ ജോലികൾ ലക്സംബർഗിൽ ലഭ്യമാക്കാമെന്ന വാഗ്ദാനത്തോടെയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഒരു വിസക്ക് 25 ലക്ഷം രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്. അഡ്വാൻസായി 10 ലക്ഷം രൂപ നൽകണം. പിന്നീട് നടപടികൾ പൂർത്തിയാകുമ്പോൾ 13 ലക്ഷം രൂപയും വിദേശത്തേക്ക് പോകുമ്പോൾ ബാക്കി രണ്ടു ലക്ഷം രൂപയും നൽകണമെന്ന വ്യവസ്ഥയിലാണ് പലരിൽനിന്നും പണം വാങ്ങിയത്.
പണം വാങ്ങുമ്പോൾ നോട്ടറി നൽകിയ രസീതുകളും ഇയാൾ നൽകും. 13 ലക്ഷം രൂപയുടെ ചെക്കും ഉദ്യോഗാർഥികൾ നൽകണമെന്നായിരുന്നു വ്യവസ്ഥ. വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടിയിലെ പത്തോളം പേരിൽ നിന്ന് മാത്രം 87 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. മണിയാറൻകുടിയിലെത്തിയ ഇയാൾ രണ്ടു യുവാക്കളെ കണ്ടുമുട്ടി അവർക്കു സൗജന്യമായി വിസ വാഗ്ദാനം ചെയ്തു. ഇവരിലൂടെ മറ്റ് ആളുകളിൽനിന്ന് പണം വാങ്ങുകയായിരുന്നു.
വിസ ലഭിക്കാതായതോടെ വഞ്ചിക്കപ്പെട്ടവർ വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചു. ഇതിനിടെ വ്യാഴാഴ്ച ഇയാൾ ചെറുതോണിയിലെ ഒരു വക്കീലോഫീസിൽ, പത്ത് പേരിൽനിന്ന് പണം വാങ്ങാൻ എത്തുമെന്ന വിവരം ലഭിച്ചു. തുടർന്ന് പല സ്ഥലങ്ങളിലായി കാത്തുനിന്നിരുന്ന ആളുകൾ രാവിലെ പതിനൊന്നോടെ ഓഫീസിലെത്തിയ പ്രതിയെ വളഞ്ഞ് തടഞ്ഞുവച്ചു. പണം തിരികെ നൽകാൻ ഒരു മാസം സമയം ചോദിച്ചതോടെ പ്രശ്നം രൂക്ഷമായി. ഇതിനിടെ ഡൽഹിയിലുള്ള ഇയാളുടെ ഭാര്യ ജില്ലാ പോലീസ് മേധാവിയെ വിളിച്ച് ഭർത്താവിനെ തടഞ്ഞുവച്ചതായി അറിയിച്ചു. തുടർന്ന് പോലീസെത്തി റോയി ജോസഫിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂലമറ്റം,കട്ടപ്പന, ഉപ്പുതറ, കോട്ടയം, മലപ്പുറം, തൊടുപുഴ, തൃശൂർ മേഖലകൾ ഉൾപ്പെടെ ഇയാൾ വിസ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: ശബരിമലയിൽ ആടിയ നെയ് വിൽപ്പനയിൽ ക്രമക്കേടു നടത്തിയ കേസിൽ മുൻ ദേവസ്വം ബോർഡ് ജീവനക്കാരൻ അറസ്റ്റിൽ.
2025 വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർ, ആടിയ നെയ് വിൽപ്പനയിൽ ക്രമക്കേടുകൾ നടത്തി 36 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനലൂർ ഗ്രൂപ്പിന് കീഴിൽ വരുന്ന ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിലെ മുൻ ശാന്തി ആലപ്പുഴ അരൂർ സ്വദേശി കെ.ആർ. സുനിൽകുമാർ പോറ്റിയെ ആണ് ഇന്നലെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
ആടിയ നെയ് പായ്ക്കറ്റിലാക്കി വിൽപ്പന നടത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നു.
നെയ് പാക്കറ്റുകൾ വിൽപ്പന നടത്തിയതിനുശേഷം ലഭിച്ച മഴുവൻ തുകയും ബോർഡിൽ അടയ്ക്കാതെ ജീവനക്കാർ സ്റ്റോക്കിൽ ക്രമക്കേട് നടത്തി ദേവസ്വം ബോർഡിന് 36,24,400 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ കേസിലാണ് സുനിൽകുമാർ പോറ്റിയെ വിജിലൻസ് പത്തനംതിട്ട യൂണിറ്റ് അറസ്റ്റ് ചെയ്തത്. പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
District News
മാള: വലിയപറന്പിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. ബംഗാൾ മൂർഷിദബാദ് സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളി ജിബു സർക്കർ (26) ആണ് സംഭവം നടന്ന് 36 മണിക്കൂറിനുള്ളിൽ പിടിയിലായത്. അന്നമനടയിലെ താമസസ്ഥലത്ത് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
22ന് പുലർച്ചെ രണ്ട് മണിയോടെ ആലത്തൂർ പഷ്ണത്ത് രവീന്ദ്രന്റെ നവരത്നം എന്ന ജ്വല്ലറി വർക്സ് സ്ഥാപനത്തിന്റെ ലോക്ക്പൊളിച്ചു അകത്ത് കയറി ഷോക്കെയ്സിൽ സൂക്ഷിച്ചിരുന്ന 1,58,000 രൂപ വില വരുന്ന പതിമൂന്ന് ഗ്രാം സ്വർണാഭരണവും, മേശയിൽ സൂക്ഷിച്ചിരുന്ന 21,000 രൂപ വിലവരുന്ന 100 ഗ്രാം വെള്ളിയാഭരണവുമാണ് കളവ് ചെയ്തത്.
പ്രതിയെ തെളിവെടുപ്പിനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജു, മാള ഇൻസ്പെക്ടർ സജിൻ ശശി, എസ്ഐ പി.എം. റഷീദ്, എഎസ്ഐമാരായ രാജീവ് നമ്പീശൻ, നജീബ് ബാവ, ഇ.എസ്. ജീവൻ, സീനിയർ സിപിഒ ടി.എസ്. ശ്യാം, സിപിഒമാരായ കെ.എസ്. ഉമേഷ്, ഇ.ബി. സിജോയ്, ഹരികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.